My Blog List

Powered By Blogger

സന്ദര്‍ശകര്‍

താളുകള്‍

Wednesday, January 18, 2012

സമാന്തര സാഹിത്യത്തെ ആരാണ് ഭയക്കുന്നത്?


നുദിനം മാറിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വളര്‍ച്ച മനുഷ്യജീവിതത്തിന്റെ സര്‍വ്വമണ്ഡലത്തിലും വരുത്തിയ മാറ്റങ്ങള്‍ നമ്മുടെ സ്വപ്നങ്ങള്‍ക്കുമപ്പുറത്തായിരുന്നു. പ്രവചനാതീതമായ ലക്ഷ്യങ്ങളിലേക്കാണ് അനുസ്യൂതം അതിന്റെ പ്രയാണവും. കുട്ടിക്കാലത്തെ സ്വപ്നങ്ങളായിരുന്ന അമ്പിളിമാമനിലേക്കുള്ള വിരുന്നും ഫാന്റസി കഥകളിലെ ഭൂമിക്കുപുറത്തെ മറ്റൊരു ഗ്രഹത്തിലെ വാസവും ഇന്ന് അത്ഭുതങ്ങളുടെ പട്ടികയിലില്ല. പുരോഗതിയുടെ പാതയിലെ വഴിക്കല്ലുകളായി അവ അടയാളപ്പെടുത്തപ്പെട്ടുകഴിഞ്ഞു. മനുഷ്യപുരോഗതിയുടെ സാമൂഹികവും സാംസ്‌കാരികവുമായ വളര്‍ച്ചയിലും നൂതന സാങ്കേതികവിദ്യകള്‍ വരുത്തിയ മാറ്റം വിസ്മരിക്കാവതല്ല. എഴുത്തിന്റെയും വായനയുടെയും ദൃശ്യമാധ്യമങ്ങളുടെയും ലോകം പുതിയ മേച്ചില്‍പ്പുറങ്ങള്‍ താണ്ടി നവംനവങ്ങളായ ആകാശങ്ങളെ കീഴടക്കിക്കഴിഞ്ഞു. മനുഷ്യരാശിയുടെ ധൈഷണിക വികാസത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മാധ്യമങ്ങള്‍ കലയുടെയും സാഹിത്യത്തിന്റെയും സംവേദന ലോകം പുതിയ ലോകത്തേക്ക് പുതിയ രൂപത്തില്‍ തുറന്നുവെച്ചിരിക്കുകയാണ്.
കുപ്പിയിലടച്ചുവെച്ച അക്ഷരങ്ങളെ പെറുക്കി നിരത്തിയൊതുക്കി ഇന്നലത്തെ വാര്‍ത്തകള്‍ ഇന്നു വിളമ്പുന്ന കാലത്തുനിന്ന് ലോകത്തെവിടേയുമുള്ള ചലനങ്ങളെ തത്സമയം ലൈവായികാണിക്കുന്ന 'ഫാസ്റ്റ് ഫുഡ് കമ്മ്യൂണിക്കേഷ'നിലേക്ക് നമ്മള്‍ മാറിക്കഴിഞ്ഞു. എന്നാല്‍ ഇതൊന്നുമറിയാതെ പഴമയെന്നും, പാരമ്പര്യമെന്നും അവകാശപ്പെട്ട് നവീനകാലത്തിന്റെ പുരോഗതിയുടെ വഴികളെ നിഷേധിക്കുന്ന, ആത്മ പ്രകാശനത്തിന്റെ നൂതന സാങ്കേതിക വഴികളെ പുച്ഛത്തോടെ വീക്ഷിക്കുന്ന, കണ്ണടച്ച് ഇരുട്ടിനെ ഉപാസിക്കുന്ന ചിലരേയും ഈ കുതിച്ചോട്ടത്തിന്നിടയിലും നമുക്കുകാണാം. തങ്ങള്‍ക്കു സാധ്യമല്ലാത്തതിനെയെല്ലാം പാപമെന്ന് പറയുന്ന, എത്തിപ്പിടിക്കാനാവാത്ത കൊമ്പിലെ കനികള്‍ക്ക് പുളിയാണെന്ന് ആക്ഷേപിക്കുന്ന, ഉയരമുള്ള എന്തിനേയും അവജ്ഞയോടെ വീക്ഷിക്കുന്ന ചിലര്‍!  അജ്ഞതയെ ആഭരണമെന്ന് അലങ്കരിച്ചുകാണിക്കാന്‍ അക്ഷരങ്ങളെ പാകമാകാത്ത ഉടുപ്പണിയിച്ച് പ്രദര്‍ശിപ്പിക്കുന്നവര്‍! അവരുടെ ന്യായവാദങ്ങളും നീതീകരണങ്ങളും പ്രസക്തമല്ലെങ്കിലും അതിനുപിന്നിലെ അസഹിഷ്ണുതയെ കാണാതിരിക്കാനാവില്ല. പറഞ്ഞുവരുന്നത് മുഖ്യധാരാ മാധ്യമത്തമ്പുരാക്കന്മാരുടെ നിഷേധമനസ്ഥിതിയെ കുറിച്ചുതന്നെ! അഥവാ സൈബര്‍സാഹിത്യമെന്ന സമാന്തരസാഹിത്യമേഖല കൈവരിച്ച വളര്‍ച്ചയും അവക്കുള്ള സ്വീകാര്യതയും ആരുടെയൊക്കെയോ ഉറക്കം കെടുത്തുന്നുവെന്നോ, വഴിമുടക്കുന്നുവെന്നോ ഉള്ള ഭീതിയില്‍ നിന്നുടലെടുക്കുന്ന ചില ഒറ്റപ്പെട്ട അപസ്വരങ്ങളിലേക്ക്, അവയിലേക്ക് നയിക്കുന്ന നിഷേധ മനോവൈകല്യത്തിലേക്ക് ഒരെത്തിനോട്ടം.
കീബോര്‍ഡുസാഹിത്യത്തിന്റെ വരമൊഴികള്‍
ചരിത്രം
വെബ്-ലോഗ് (web log ) എന്നീ പദങ്ങള്‍ ലോപിച്ചുണ്ടായതാണ് 'ബ്ലോഗ്' എന്ന പ്രയോഗം. സ്വന്തം സ്വകാര്യജീവിതം രേഖപ്പെടുത്തി വെച്ചിരുന്ന സൈബര്‍ ഡയറികളുടെ ആദിമരൂപങ്ങളാണ് പില്‍ക്കാലത്ത് അപരനുമായി പങ്കുവെക്കാനുള്ള ആശയ സംവേദന മാധ്യമമായി വളര്‍ന്നത്. 1994ല്‍ 'സ്വാത്ത് മോര്‍' കോളേജിലെ പഠനകാലത്ത് 'ജസ്റ്റിന്‍ ഹോള്‍' തന്റെ പതിനൊന്നു വര്‍ഷത്തെ വിചാരങ്ങളും അനുഭവക്കുറിപ്പുകളും ഇന്റര്‍നെറ്റിലൂടെ സുഹൃത്തുക്കളുമായി പങ്കുവെച്ചതാണ് ബ്ലോഗുചരിത്രത്തിലെ ആദ്യചലനമായി രേഖപ്പെടുത്തിയിട്ടുള്ളത്. 1997ല്‍ 'ജോണ്‍ ബര്‍ഗര്‍' ആണ് web log എന്ന പദം ആദ്യമായി സാങ്കേതികമായി ഉപയോഗിച്ചത്. 1999ല്‍ 'പീറ്റര്‍ മെര്‍ഹോള്‍സ്' ഈ സാങ്കേതിക ശബ്ദത്തെ 'ബ്ലോഗ്' എന്ന ചുരുക്കെഴുത്തിലേക്ക് മാറ്റി പ്രതിഷ്ഠിക്കുകയും ആ പദം പില്‍ക്കാലത്ത് സാര്‍വ്വതീകമായി ഉപയോഗിക്കാനും തുടങ്ങിയതുചരിത്രം. പ്രതിഭാസ്പര്‍ശമുള്ള പുതിയ എഴുത്തുകാര്‍  സ്വാര്‍ത്ഥ താല്‍പര്യങ്ങളും വീക്ഷണങ്ങളില്‍ പക്ഷപാതിത്വങ്ങളുടെ നിയന്ത്രണങ്ങളുമുള്ള കുത്തക മാധ്യമങ്ങളുടെയും, എഡിറ്റര്‍മാരുടെയും അനുമതിക്കും അംഗീകാരത്തിന്നും കാത്തുനില്‍ക്കാതെ വാര്‍ത്താപ്രാധാന്യമുള്ള വിഷയങ്ങളും, സാഹിത്യഭാവനകളും സ്വയം പബ്ലിഷ് ചെയ്യാന്‍ ഒരിടം കണ്ടെത്തിയതോടെ ബ്ലോഗ് ലോകത്തിന് പുതിയ ഉണര്‍വ്വുമുണ്ടായി. കെട്ടിയമര്‍ത്തിവെച്ചിരുന്ന ഭാവനകള്‍ക്ക് ചേക്കേറാനൊരു ചില്ലയായിത്തീര്‍ന്ന ഇന്റര്‍നെറ്റുലോകത്തെ ബോഗിടങ്ങള്‍.
ആനുകാലീക രാഷ്ട്രീയവും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും ആദ്യകാല ബ്ലോഗുകള്‍ക്കു വിഷയീഭവിച്ചു. ആന്‍ഡ്രൂസള്ളിവന്റെ 'ആന്‍ഡ്രൂസള്ളിവന്‍ കോം'റോണ്‍ഗുണ്‍സ് ബര്‍ഗറുടെ 'പൊളിറ്റിക്‌സ് കോം', റീഗന്‍ ഗൊഡാര്‍ഡിന്റെ 'പൊളിറ്റിക്കല്‍ വയര്‍', ജെറോ ആംസ്‌ട്രോങ്ങിന്റെ 'മൈഡിഡി' തുടങ്ങിയവയെല്ലാം ആദ്യകാല രാഷ്ട്രീയ ബ്ലോഗുകളായിരുന്നു. ഇത്തരം ആദ്യകാല രാഷ്ട്രീയ ബ്ലോഗുകള്‍ അതാതു സമയത്തെ മീഡിയകള്‍ തരുന്ന വാര്‍ത്തകള്‍ക്കുമുപരി എഡിറ്റുചെയ്യപ്പെടാത്ത മറയില്ലാത്ത സത്യങ്ങളെന്ന വിശ്വാസ്യത ആര്‍ജ്ജിച്ചെടുത്തു. ബ്ലോഗുകള്‍ക്ക് മറ്റു മാധ്യമങ്ങളില്‍നിന്നു വ്യത്യസ്തമായി രാഷ്ട്രീയപരമോ ഭരണകൂടപരമോ ആയ യാതൊരു നിയന്ത്രണവുമില്ലാത്തതിനാല്‍ എല്ലാം തുറന്നുപറയുന്ന ഒരു രീതി അവലംബിച്ചിരുന്നു. അതുകൊണ്ടുതന്നെ ബ്ലോഗെഴുത്തിന്റെയും വായനയുടെയും വളര്‍ച്ച വളരെ പെട്ടെന്നും അമ്പരപ്പിക്കുന്ന തരത്തിലുമായിരുന്നു. രണ്ടാം ഇറാഖ് യുദ്ധകാലത്തെ സലാം പാക്‌സിന്റെ ബ്ലോഗുകളും അവ പിന്നീട് പുസ്തകമായി പ്രസിദ്ധീകരിച്ചതും പ്രാരംഭകാല ബ്ലോഗുകളുടെ സ്വീകാര്യത വ്യക്തമാക്കുന്നു. അധികാരബലം മറയിട്ടു സൂക്ഷിച്ച സുപ്രധാനമായ പല രഹസ്യങ്ങളും പുറത്തുകൊണ്ടുവരുന്നതിലും ആദ്യകാല ബ്ലോഗെഴുത്തുകാര്‍ വിജയിച്ചതിലൂടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കും ബ്ലോഗുകളെ അവഗണിക്കാന്‍ കഴിയാതെയായി. ബ്ലോഗെഴുത്തുകാര്‍ക്ക് ഏറെ സ്വീകാര്യത കൈവരികയും, മാധ്യമരംഗത്തെ മറ്റൊരു സുപ്രധാനഇടമായി ലോകം ബ്ലോഗുകളെ അംഗീകരിക്കാനും തുടങ്ങി. 2005 സെപ്തംബറില്‍ ബ്രിട്ടനിലെ 'ദി ഗാര്‍ഡിയന്‍' ദിനപ്പത്രം ബ്ലോഗുകള്‍ക്ക് മാത്രമായി ഒരു പംക്തി ആരംഭിച്ചതും, ബിബിസി അവരുടെ എഡിറ്റര്‍മാര്‍ക്കായി ഒരു വെബ്ലോഗ് തുടങ്ങിയതും ഇതിന്റെ തുടര്‍ച്ചയാണ്.
ബ്ലോഗിടങ്ങളിലെ മലയാളി സാന്നിധ്യം 
ലോകസാഹിത്യത്തിന്ന് മലയാളം നല്‍കിയ സംഭാവനകള്‍ക്കു സമാനമാണ് പുതിയ കാലത്തെ സാഹിത്യ സംവേദനത്തിന്റെ മാധ്യമമായ ബ്ലോഗു ലോകത്തും മലയാളിയുടെ സാന്നിദ്ധ്യം. 2004ല്‍ മലയാളം യൂണീകോഡില്‍   സൈബര്‍ സ്പേസില്‍   മലയാളത്തിന്റെ ഹരിശ്രീ കുറിച്ചതുമുതല്‍ മലയാളിക്കു പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. എങ്കിലും 2003ല്‍ തന്നെ ബ്ലോഗില്‍  സാന്നിധ്യമറിയിച്ച  'പോള്‍' ആണ് സൈബര്‍ ലോകത്തെ ആദ്യ മലയാളിയായി  ഗണിക്കപ്പെടുന്നത് .  ഇന്നും  ബ്ലോഗില്‍ സജീവമായ നിഷാദ് കൈപ്പള്ളിയാണ് മലയാളം യൂണീകോഡില്‍ ആദ്യമായി ബ്ലോഗിങ്ങ് ആരംഭിച്ച മലയാളി എന്ന് അറിയപ്പെടുന്നത്.
ബ്ലോഗിങ്ങ് ഇന്ന്
പുതിയകാലത്തെ എഴുത്തുകാര്‍  എസ്റ്റാബ്ലിഷ്മെന്റുകളുടെ ജൈജാന്റിക് മതിലുകള്‍ക്കു മുന്നില്‍ ഊഴം കാത്തുനില്‍ക്കുന്നവരല്ല. കാരണം ആത്മപ്രകാശനത്തിന്ന്, സ്വയം വെളിപ്പെടലിന്ന് , പുതിയ കാലത്തോട് 'ഇതാ ഞാന്‍ 'എന്ന് സാന്നിധ്യത്തെ അടയാളപ്പെടുത്തുന്നതിന്ന് അവന്ന് സ്വന്തമായി ഇടമുണ്ട്. അവര്‍ രാജകീയപാതയോരങ്ങളുടെ അലംകൃത പാനീസുകളായി വാഴ്ത്തപ്പെടുന്നില്ലെങ്കിലും ഹൃദയത്തിലെ വെളിച്ചവും, സുഗന്ധവും അപരന്നു പകര്‍ന്നുകൊടുക്കാന്‍ ഇടം നിഷേധിക്കപ്പെട്ട പ്രപിതാക്കളെ പോലെ ഭാഗ്യംകെട്ട ജന്മങ്ങളല്ല. അവര്‍ തെരുവിലും മണ്‍ചിരാതുകളായെങ്കിലും എരിഞ്ഞുനില്‍ക്കുന്നവരാണ്. തങ്ങളില്‍ വെളിച്ചമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നവര്‍! വാഴ്ത്തപ്പെടുന്ന പൊള്ളയായ ശബ്ദഘോഷങ്ങള്‍ക്കിടയിലും ഒരു വരിയിലെങ്കിലും സംഗീതം ചേര്‍ക്കാന്‍ കഴിയുന്ന ഒറ്റപ്പെട്ട വേറിട്ട ശബ്ദങ്ങള്‍ ! ഏതു ആള്ക്കൂട്ടങ്ങള്‍ക്കിടയിലും, ബഹളലോകത്തിന്റെ പെരുമ്പറകള്‍ക്കിടയിലും വേറിട്ടു കേള്‍പ്പിക്കാന്‍ കഴിയുന്ന ചില ഈണങ്ങള്‍ സൂക്ഷിക്കുന്നവര്‍.... ! അവ കാലത്തിന് പകര്‍ന്നുനല്‍കുന്നവര്‍!
ലബ്ധപ്രതിഷ്ഠരായ ഉന്നത ശീര്‍ഷ സാഹിത്യകാരണവന്‍മാരുടെ സുവര്‍ണ്ണകാലവും, കാല്പനീകതയുടെ വിഭ്രമപ്രപഞ്ചവും, ഉത്തരാധുനികതയുടെ വിസ്‌ഫോടനവും കലയിലും സാഹിത്യത്തിലും വരുത്തിയ പരിണാമങ്ങളും, അവ അനുവാചകരിലുണ്ടാക്കിയ സ്വാധീനങ്ങളും, പേര്‍ത്തും, പേര്‍ത്തും ചര്‍ച്ച ചെയ്തു കഴിഞ്ഞിട്ടുണ്ട്. കല കലക്കുവേണ്ടിയോ ജീവിതത്തിനുവേണ്ടിയോ, സാമൂഹിക പരിവര്‍ത്തനത്തിന്നുവേണ്ടിയോ എന്നൊക്കെ ചര്‍വ്വിത ചര്‍വ്വണം നടത്തി ആസ്ഥാന ബുദ്ധി ജീവികളുടെ പേനകളുടെ മഷി വറ്റുകയും തൊണ്ടവരളുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും വിഷയ ദാരിദ്ര്യങ്ങളില്‍ ഒത്തുതീര്‍പ്പാകാതെ സൈദ്ധാന്തിക വിശകലനങ്ങളുടെ ചക്കില്‍ ഇവ ഇപ്പോഴും അറ്റമില്ലാതെ കറങ്ങിക്കൊണ്ടേയിരിക്കുന്നുമുണ്ട്. അവര്‍ക്കിടയിലേക്കാണ് കീബോഡ് സാഹിത്യകാരന്‍മാരുടെ രംഗപ്രവേശം.
കീബോര്‍ഡില്‍ കൂട്ടിയെഴുതാന്‍ പഠിച്ച 'മംഗ്ലീഷ്' നവസാക്ഷരന്‍ മുതല്‍ എഴുതിത്തെളിഞ്ഞ സാഹിത്യകാരന്മാര്‍ വരെ മാറിയകാലത്തിന്റെ ഏറ്റവും വലിയ വിവര സംവേദനത്തിന്റെ മാധ്യമമായ സൈബര്‍ സാധ്യതകളുടെ ഇ-എഴുത്തിനെ ഉപയോഗിക്കുന്നുണ്ട്. ഓരോരുത്തര്‍ക്കും അവനവന്റെ ഇടം സ്വയം നിശ്ചയിക്കാന്‍ കഴിയുന്നു എന്നുള്ളതാണ് സൈബര്‍ കാലത്തെ സാഹിത്യ പ്രവേശനത്തിന്റെ ഗുണവശം. തന്റെ സൃഷ്ടിയെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നിരുത്തുക എന്നുള്ളത് ഓണ്‍ലൈന്‍ പ്രസിദ്ധീകരണവഴിയില്‍ ഏറ്റവും ലളിതമാണ്. അതാതുസമയങ്ങളിലെ അവനവന്റെ ഭാവനകളെ, നിലപാടുകളെ സ്വയം പ്രസിദ്ധം ചെയ്യാനുള്ള വഴിയാണ് 'ബ്ലോഗ്' എന്ന സാങ്കേതത്തിലൂടെ പുതിയ കാലത്തിന്നു കൈവന്നത്. എഴുത്തുകാരനും പ്രസാധകനും ഒരാള്‍ തന്നെയാകുന്നു എന്നുള്ളതാണ് ബ്ലോഗുസാഹിത്യ മേഖലയുടെ ഗുണവും ദോഷവും!
മതിയായ രീതിയില്‍ എഡിറ്റു ചെയ്യപ്പെടാത്തവയും സാഹിത്യഗുണം പ്രദര്‍ശിപ്പിക്കാത്തവയും നിരുപാധികം പബ്ലിഷ് ചെയ്യാന്‍ കഴിയും എന്ന ഒരു പൊതുവായ വസ്തുതകൊണ്ട് അതേഅച്ചിലിട്ട് എല്ലാ ബ്ലോഗുകളെയും സാമാന്യവല്‍ക്കരിച്ചുകൊണ്ടാണ് ബ്ലോഗെഴുത്തുകാരെ മുഖ്യധാരാമാധ്യമങ്ങളിലെ പാരമ്പര്യവാദികള്‍ ആക്ഷേപിക്കാറുള്ളത്.
ഇവരുടെ പല വിമര്‍ശനങ്ങളും മുന്‍ധാരണകളില്‍ നിന്ന് ഉരുത്തിരിയുന്നവയും അപക്വവും ആയിത്തീരാറുണ്ട്. ബാലചന്ദ്രന്‍ ചുള്ളിക്കാടിനുശേഷം മലയാളകവിതയേയില്ല എന്ന് ഈയിടെയാണ് ഒരു നിരൂപക സ്ത്രീശബ്ദം നമ്മോട് വിളിച്ചുപറഞ്ഞത്. ഇത്തരം വ്യക്തിനിഷ്ഠങ്ങളായ ചില അഭിപ്രായപ്രകടനങ്ങള്‍കൊണ്ട് ഒരു വിശാലലോകത്തെത്തന്നയാണ് ഇവര്‍ നിഷേധിക്കുന്നത്. ചുള്ളിക്കാട് എത്ര ഭാവനാവിലാസമുള്ള ശ്രേഷ്ഠകവി തന്നെയാകുമ്പോഴും അവര്‍ക്കുശേഷമുള്ള കാലത്തെ അടച്ചുനിഷേധിക്കുന്ന മനസ്സിനെ അപക്വം എന്നേ വിശേഷിപ്പിക്കാനാവൂ. ചുള്ളിക്കാടിന്നുശേഷവും തളിര്‍ത്തുപൂത്ത മാമരങ്ങളോടും പൂമരച്ചില്ലകളോടും എത്ര വലിയ നിഷേധമാണ് അവര്‍ നടത്തിയിട്ടുള്ളത് എന്ന് ചിന്തിക്കുക. മറ്റൊരു ഏച്ചിക്കാനത്തുകാരന്‍ ബ്ലോഗുസാഹിത്യകാരന്‍മാരെ കുറിച്ചു പറഞ്ഞത് അവര്‍ ' വെറും കൊള്ളിമീനുകള്‍ ' മാത്രമാണെന്നാണ്. പെട്ടെന്ന് മിന്നിക്കെട്ടുപോകുന്ന ക്ഷണികവെളിച്ചങ്ങളെന്ന്! ഒരു പക്ഷേ കാലാകാലം സാഹിത്യജോലി ചെയ്ത് കുടുംബം പുലര്‍ത്താം എന്നു പ്രതിജ്ഞ ചെയ്ത് എഴുത്തിന്നു പുറപ്പെട്ടു പോന്നിട്ടുള്ളവരല്ലാത്ത ചിലരെങ്കിലും ഇത്തരം 'കൊള്ളിമീനുകള്‍' എന്ന 'ആദരം' അര്‍ഹിക്കുന്നുണ്ട്. തങ്ങള്‍ക്കുള്ളിലെ ഭാവനയുടെ ഉറവ വറ്റിയാലും മുന്‍കാല പ്രസിദ്ധിയുടെ വിലാസത്തില്‍ എന്തുചവറും പ്രസിദ്ധീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന, മാധ്യമങ്ങളിലെ വിലപ്പെട്ട പേജുകള്‍ മലീമസമാക്കാതെ വെളിച്ചമുള്ളപ്പോള്‍ മാത്രം കത്തിനില്‍ക്കുന്ന ചില സാന്നിദ്ധ്യങ്ങളാണ് ഇത്തരം കൊള്ളിമീന്‍ സാഹിത്യകാരന്‍മാര്‍. മുഖ്യധാരാമാധ്യമങ്ങളില്‍ എഴുതുന്ന ചിലരേക്കാള്‍ ഉയര്‍ന്നതലത്തില്‍ സാഹിത്യത്തോടും തന്റെ വായനക്കാരോടും നീതിപുലര്‍ത്തുന്ന അതേസമയം പ്രശസ്തിയുടെ ഔദാര്യങ്ങള്‍ക്കുപിറകെ പായാതെ, പ്രമോട്ടുചെയ്യാന്‍ ഗോഡ്ഫാദര്‍മാരില്ലാത്ത, ലൗഡ്‌സ്പീക്കര്‍ അനുചരവൃന്ദവുമില്ലാത്ത ഏകാന്ത സഞ്ചാരികള്‍! ഇവരുടെ രചനകള്‍ മതിയാംവിധം കാണാതെയോ വായിക്കാതെയോ അതിനു ശ്രമിക്കുകപോലും ചെയ്യാതെയാകും ഇത്തരം അഭിപ്രായങ്ങള്‍ എഴുന്നെള്ളിക്കുന്നത്.
ഈയടുത്തകാലത്ത് ഇന്ദുമേനോന്‍ ഒരു പ്രസിദ്ധീകരണത്തിലൂടെ ഒരു വിവാദപ്രസ്ഥാവന നടത്തി തന്നിലേക്ക് ശ്രദ്ധതിരിച്ചുവിട്ടിരുന്നു. ബ്ലോഗെഴുത്ത് എന്നത് 'ടോയ്‌ലറ്റ് സാഹിത്യമാണ് ' എന്ന പ്രയോഗത്തിലൂടെ.  ടോയ്‌ലറ്റ് സാഹിത്യം എന്നുള്ളത് കൊണ്ട് എന്തും അവനവന്റെ സ്വാതന്ത്ര്യത്തില്‍ ചുമരില്‍ എഴുതി വെക്കാനുള്ള ത്വരയായിട്ടായിരിക്കണം ഇന്ദുമേനോന്‍ നിര്‍വ്വചിച്ചിട്ടുണ്ടാവുക എന്നതുവ്യക്തം. മാറിയ കാലത്തെ ബ്ലോഗെഴുത്തിന്റെ വാശാലസാധ്യതകളിലേക്ക് പുതിയകാലത്തെ എഴുത്തുകാരെല്ലാം മാറിക്കഴിഞ്ഞപ്പോഴും തനിക്കു വഴങ്ങാത്ത സാങ്കേതികവിദ്യകളെ ഇങ്ങനെ കൊഞ്ഞനം കുത്തി തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിന്നുമുമ്പ് ഇന്ദുമേനോന്‍ ബ്ലോഗുകള്‍ എന്നാല്‍ മലയാളത്തില്‍ മാത്രം ഒതുങ്ങുന്ന എന്തോ നമുക്കു വഴങ്ങാത്ത സാഹിത്യരൂപമെന്ന പൊട്ടക്കുളത്തിലെ കൂപമണ്ഡൂകത്തിന്റെ കാഴ്ചവട്ടത്തുനിന്നും പുറത്തുവരേണ്ടതുണ്ട്. ബ്ലോഗുകളൊക്കെ ഇത്ര ജനകീയമാകുന്നതിനും മുമ്പ് തന്നെ കീ ബോര്‍ഡില്‍ എഴുത്തടങ്ങിയ മുന്‍പേ പറക്കുന്ന പക്ഷിയായി സി. രാധാകൃഷ്ണനെപ്പോലെയുള്ളവരെ ഇവരൊന്നും അറിയുകപോലുമുണ്ടാവില്ല.! മുഖ്യധാരാമാധ്യമങ്ങളില്‍ സജീവമായ പലരും സ്വന്തമായി ബ്ലോഗുള്ളവരാണെന്നതും ചിലപ്പോള്‍ അറിയാത്തത്. അല്ലെങ്കില്‍ അതിനൊപ്പം ചലിക്കാന്‍ കഴിയാത്തതിന്റെ മോഹഭംഗം! ഒരുപാടുവട്ടം പരീക്ഷയെഴുതിയിട്ടും ജയിച്ചുകയറാന്‍ കഴിയാത്ത പഴയ എസ്.എസ്.എല്‍.സി.ക്കാരന്റെ ഒരു പതിവുഗീര്‍വാണമുണ്ട്. 'ഈ കാലത്ത് പത്താംതരമൊക്കെ പാസ്സായിട്ട് എന്തുകാര്യം? അപ്പുറത്തെ വീട്ടിലെ രാമുവും സത്താറുമൊക്കെ ഗള്‍ഫില്‍ പോയും ബിസിനസ് ചെയ്തും പണമുണ്ടാക്കിയത് പത്താംതരം പാസ്സായിട്ടാണോ....? എത്ര പഠിച്ചു നമ്മുടെ അങ്ങേതിലെ രമേശന്‍ എന്നിട്ടും വല്ല ഗുണം പിടിച്ചോ? എന്നിങ്ങനെ രണ്ട് ഉദാഹരണവും അകമ്പടി ചേര്‍ത്ത് തന്റെ പോരായ്മകളെ മഹത്വവല്‍ക്കരിച്ച് സ്വയം ഒരു ആശ്വാസം കൊള്ളല്‍!
ബ്ലോഗെഴുത്തിനെ പൊതുവായി ആക്ഷേപിക്കാതെ പരോക്ഷമായി ഒളിയമ്പെയ്യുന്നവരാണ് മറ്റുചിലര്‍. തങ്ങള്‍ക്ക് എത്ര അനഭിമതനായിട്ടും വീ എസ്സിനെ ആദര്‍ശവല്‍ക്കരിച്ചുകൊണ്ട് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയെ അധിക്ഷേപിക്കുന്ന ചില മഞ്ഞപ്പത്രമാധ്യമക്കസര്‍ത്തുകള്‍ പോലെ, മെസ്സിയെന്ന ലോക ഫുഡ്‌ബോളറെ വേറിട്ടുവാഴ്ത്തി അര്‍ജന്റീന എന്ന സോക്കര്‍  ശക്തിയെ കൊച്ചാക്കുന്ന നെഗറ്റീവ് യുദ്ധമുറകള്‍... a  കൊള്ളാം. പക്ഷേ z വരെയുള്ള മറ്റെല്ലാവരും വികലാംഗരാണെന്ന ഒരു കൗശലം കലര്‍ന്ന സൗന്ദര്യവീക്ഷണം.
സ്വയം വിമര്‍ശനം
ബ്ലോഗുകള്‍ എന്നാല്‍ മലയാള സാഹിത്യത്തിന്റെ പൂര്‍ണ്ണ വളര്ച്ച പ്രാപിച്ച രൂപമാണെന്നോ എല്ലാ ബ്ലോഗുകളും സമാന്തര പ്രസിദ്ദീകരണങ്ങളുടെ തുല്യ നിലവാരത്തില്‍ സന്തുലനം പാലിക്കുന്നുണ്ടെന്നോ ആരും അവകാശപ്പെടുന്നില്ല. സ്വയം പ്രസാധനം എന്ന എളുപ്പവഴിയില്‍ തന്നെ അതിന്റെ ഗുണ ദോഷങ്ങള്‍ വെളിപ്പെടുന്നുണ്ട്
മുഖ്യധാരാ മാധ്യമങ്ങള്‍ വിലാസമുള്ള എഴുത്തുകാരന്റെ പതിവു രുചികള്‍ ആവര്‍ത്തിക്കുകയും ശ്രദ്ദേയരായ പുതിയ എഴുത്തുകാര്‍ക്ക് നേരെ മുഖം തിരിക്കുകയും ചെയ്യുന്നിടത്ത് നിന്നാണ് ബ്ലോഗെഴുത്തുകാര്‍ ജനിക്കുന്നത്.
പതിവു മാധ്യമങ്ങളില്‍ പ്രതിഭ വറ്റിയിട്ടും പാകമാകാതെ തച്ചു പഴുപ്പിക്കുന്ന പ്രസിദ്ദരുടെ അരുചികള്‍ ആവര്ത്തിക്കുന്നിടത്താണ് പുതിയ കാലത്തെ ബ്ലോഗ് വായനകള്‍ തുടങ്ങുന്നതും.
അച്ചടി മാധ്യമങ്ങളില്‍ പിറക്കുന്നവയെല്ലാം പൂര്‍ണ്ണ വളര്ച്ച എത്തിയ ജന്മങ്ങളാണെന്നു അവകാശപ്പെടാന്‍ കഴിയാത്തത് പോലെ തന്നെയാണ് ബ്ലോഗിടങ്ങളിലും സംഭവിക്കുന്നതും. എന്നാല്‍ സാഹിത്യ ഗുണത്തെയും, ഭാഷയെയും, കാലത്തെയും വര്‍ഗ്ഗീകരിച്ചു തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഒരു 'സുപ്രീം പവര്‍' (എഡിറ്റര്‍ ) അച്ചടി മാധ്യമങ്ങളില്‍ ഉള്ളപ്പോള്‍ പോസ്റ്റ് ചെയ്യപ്പെടുന്ന സൃഷ്ട്ടികളുടെ ബാഹുല്യത്തിനനുസരിച്ച് ബ്ലോഗ്‌ ലോകം പോലെ വിശാലമായ ഒരിടത്ത് അങ്ങിനെ ഒരു തിരഞ്ഞെടുപ്പ് സാധ്യമല്ലാത്തതിനാല്‍ പല രചനകളും പൂര്‍ണ്ണമായ പണിക്കുറ തീര്ന്നവയാകുന്നില്ല എന്ന ആക്ഷേപത്തില്‍ കഴമ്പില്ലെന്ന് പറയാന്‍ കഴിയില്ല. എങ്കിലും ഓരോ രചനകളുടെയും അടിയില്‍ വായിക്കുന്ന സമയത്ത് തന്നെ വായനക്കാര്‍ എഴുതുന്ന കമന്റുകളിലൂടെ തന്റെ രചനയെ കുറിച്ചൊരു കേവലരൂപം രചയിതാവിന് കിട്ടുന്നു എന്നുള്ളൊരു  ഗുണവശം കൂടി ഇതിനുണ്ട്.
ശരിയാം വിധം നിഷ്പക്ഷമായി നടത്തുന്ന നിരൂപണങ്ങളിലൂടെയും, വിമര്‍ശനങ്ങളിലൂടെയും തന്റെ പോരായ്മകളെ തിരിച്ചറിയാനും, അതിനനുസരിച് എപ്പൊഴും തന്റെ രചനയെ എഡിറ്റു ചെയ്തു കുറ്റമറ്റതാക്കാനും രചയിതാവിന് കഴിയും. 
നല്ല രചനകള്‍ക്ക് ലഭിക്കുന്ന അഭിനന്ദനങ്ങളിലൂടെ ആത്മ വിശ്വാസം കൈവരാനും, തന്റെ സിദ്ദിയെ വളര്‍ത്തിയെടുക്കാനും ഇത്തരം വായനക്കാരനും എഴുത്തുകാരനും തമ്മിലുള്ള സംവേദനങ്ങളിലൂടെ സാധ്യമാവുകയും ചെയ്യും.
എന്നാല്‍ നിര്‍ഭാഗ്യ വശാല്‍ പരസ്പരം തലോടലിന്റെയും അഭിനന്ദനങ്ങളുടെ കൊടുത്തു വാങ്ങലുകളുടെയും ബാര്‍ട്ടര്‍ സമ്പ്രദായങ്ങളാണ് മിക്ക ബ്ലോഗുകളുടെയും കമന്റു ബോക്സുകള്‍ നിരക്കുന്നതെന്നതൊരു സത്യമാണ്.
ബ്ലോഗര്‍മാര്‍ക്ക് തൊട്ടാല്‍ പൊട്ടുന്ന ചില്ല് കൂടുകളുടെ ആവരണമാണുള്ളതെന്ന്  ഈയിടെ നടന്ന ഒരു ഓണ്‍ ലൈന്‍ കൂട്ടായ്മയുടെ ക്യാമ്പില്‍ ഉയര്‍ന്നു കേട്ടിരുന്നു. മിക്കപ്പോഴും അതൊരു യാഥാര്‍ത്യവും ആണെന്ന് മനസ്സിലാക്കാം.
നിരന്തരമായ വായനകളിലൂടെയും സമകാലിക സാഹിത്യകാരന്മാരുമായുള്ള സമ്പര്‍ക്കത്തിലൂടെയും സ്വന്തം രചനകളെ തിരുത്തുകയും നവീകരിക്കുകയും ചെയ്യാന്‍ ഓരോ പുതിയ ബ്ലോഗര്‍മാരും ശ്രദ്ദിക്കേണ്ടതുണ്ട്. പുതിയ കാലത്തെ പല ഓണ്‍ ലൈന്‍ കൂട്ടായ്മകളിലും അങ്ങിനെയുള്ള സഹകരണങ്ങളും അനുഗ്രഹീത എഴുത്തുകാരുടെ ശിക്ഷണവും കാണാനാവുന്നുണ്ട് എന്നത് ശുഭ സൂചകമാണ്.
പ്രാദേശിക ഭാഷാ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍, ബ്ലോഗേര്‍സ് കൂട്ടായ്മകള്‍ എന്നിവയിലൂടെ ബ്ലോഗ് രംഗത്തെ ശ്രദ്ദേയമായ രചനകള്‍ സമാഹരിച്ചു   പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതും പുതിയ കാല്‍ വെപ്പാണ്‌. ഇത്തരം സാഹിത്യ ക്യാമ്പുകളിലൂടെയും, ശില്‍പ്പശാലകളിലൂടെയും പുതിയൊരു സാഹിത്യലോകം ഉരുവപ്പെട്ടുവരുന്നു എന്നതും മോണിട്ടറിന്  മുന്നില്‍ നിന്നും അവയില്‍ പലതും അച്ചടിയുടെ ലോകത്തേക്ക് ആനയിക്കപ്പെടുന്നു എന്നതുമാണ്‌ ഇവയുടെ ശിഷ്ട്ടഫലം. ആരൊക്കെ ദുര്‍ബ്ബലമായ കൈകള്‍ കൊണ്ടു പൊത്തിപ്പിടിക്കാനും ഊതിക്കെടുത്താനും ശ്രമിക്കുന്നുണ്ടെങ്കിലും ബ്ലോഗെഴുത്തുകാര്‍ എന്ന് പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന പല അനുഗ്രഹീത എഴുത്തുകാരും പുതിയ സൂര്യന്മാരായി ഉദിച്ചു വരുന്നുണ്ടെന്നതൊരു യാഥാര്ത്യമാണ്.
2009 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡു നേടിയ 'ആടുജീവിത'ത്തിന്റെ കര്‍ത്താവായ ബെന്യാമിന്‍ പറയുന്നത് പോലെ 
"സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ബ്ലോഗുകളുമൊക്കെ ഇന്നൊരു സാമൂഹിക യാഥാര്ത്യമാണ്. ഇന്നിന്റെ കഥ പറയുന്ന ഒരാള്‍ക്ക് അതിനെ ഒഴിവാക്കി ക്കൊണ്ട് ഒന്നും പറയാന്‍ കഴിയില്ല. ചില എഴുത്തുകാരുടെ അത്തരത്തിലുള്ള അഭിപ്രായം പരിജ്ഞാനക്കുറവു കൊണ്ടു മാത്രം സംഭവിക്കുന്നതാണ് ". 
സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ക്ക് മരണപാശവുമായി കപില്‍ സിബല്‍
മുല്ലപ്പൂവിപ്ലവങ്ങളുടെ 'ഭയഭൂതം' ആവേശിച്ച  ഭരണകൂടങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്കു മേല്‍ തടയിടാന്‍ പുതിയ നിയമ നിര്‍മ്മാണങ്ങളുടെ തിരക്കിലാണ് . അണ്ണാ ഹസാരെമാര്‍ പുതിയ കാലത്തെ ആകര്‍ഷണീയ മുദ്രാവാക്യങ്ങള്‍ കൊണ്ടു ജനസമ്മിതി ഹൈജാക്ക് ചെയ്യുമ്പോഴും 2 G സ്പെക്ട്രം പോലെയുള്ള ഭരണകൂട നഗ്നതകള്‍ വിളിച്ചു പറയുന്ന ഗോപീകൃഷ്ണന്മാര്‍ സമാന്തര മാധ്യമങ്ങളിലൂടെ ശക്തിയാര്‍ജ്ജിക്കുകയും ചെയ്യുമ്പോള്‍ സ്വതന്ത്ര അഭിപ്രായങ്ങളും നിലപാടുകളും അതാതു സമയങ്ങളില്‍ പങ്കു വെക്കുന്ന എല്ലാ വായകളും മൂടിക്കെട്ടണം ...!!
പക്ഷെ അധികാരത്തിന്റെ ഇരുമ്പു മറക്കുള്ളില്‍ ഏതു നിയമങ്ങള്‍ കൊണ്ടാണ് ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ തടവിലിടാനാവുക?
ബ്ലോഗ് ചരിത്രം :വിവരങ്ങള്‍ക്ക് കടപ്പാട് 
വിക്കിപീഡിയ , 'ബ്ലോഗ്‌ ഭൂമി' ആദര്‍ശ്, 'കടലാസ്' കുഞ്ഞിമുഹമ്മദ്